27/03/2018
പൊതുനിരത്തുകളിൽ വാഹനപരിശോധനയുടെ മറവിൽ പൊലീസ് കാട്ടിക്കൂട്ടുന്ന അതിക്രമങ്ങൾക്കെതിരെ മുഖ്യമന്ത്രിയും പൊലീസ് മേധാവിയും കൂടക്കൂടെ മുന്നറിയിപ്പുകൾ നൽകാറുണ്ടെങ്കിലും കുറവൊന്നും കാണുന്നില്ല. ഇത്തരം പരിശോധനകളുമായി ബന്ധപ്പെട്ടുണ്ടാകുന്ന അപകടങ്ങൾക്കും കുറവൊന്നുമില്ല. പൊലീസ് പരിശോധകരെകണ്ട് ഭയന്നോടുന്നവരുൾപ്പെട്ട വാഹനാപകടങ്ങളിൽ ജീവൻ നഷ്ടപ്പെടുന്നവരുടെ സംഖ്യയും കൂടിക്കൊണ്ടിരിക്കുകയാണ്. ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവരെ പിടികൂടി കേസെടുത്തു ശിക്ഷിക്കേണ്ടത് വളരെ ആവശ്യമാണെങ്കിലും അതിന് സ്വീകരിക്കുന്ന മാർഗ്ഗം പലപ്പോഴും പ്രാകൃതവും മനുഷ്യന്റെ അന്തസ്സിന് നിരക്കാത്തതുമാണ്. ഇരയെ പിടികൂടി ഇഞ്ചിഞ്ചായി പീഡിപ്പിച്ചു രസിക്കുന്ന ചില ദുഷ്ടമൃഗങ്ങളെപ്പോലെ വാഹനപരിശോധകർ പെരുമാറിയാൽ ജനരോഷത്തിൽ നിന്ന് അവരെ രക്ഷിക്കാൻ സർക്കാർ തന്നെ രംഗത്തിറങ്ങേണ്ടിവരാറുണ്ട്. കള്ളന്മാരെ പോലെ പാതയുടെ വളവിലും തിരിവിലും കാത്തുനിന്ന് വാഹനങ്ങൾ തടഞ്ഞുനിർത്തി പരിശോധന നടത്തരുതെന്ന സർക്കാർ നിർദ്ദേശത്തിന് പൊലീസ് യാതൊരു വിലയും കല്പിച്ചിട്ടില്ല. തിരക്കേറിയ സമയങ്ങളിൽ സംസ്ഥാനത്തുടനീളം ഇങ്ങനെയുള്ള അപകട വളവുകളിലും തിരിവുകളിലും വാഹനപരിശോധന നടത്തുന്ന പൊലീസ് സംഘങ്ങൾ സ്ഥിരം കാഴ്ചയാണ്. പൊലീസിനെകണ്ട് ശരവേഗത്തിൽ പായുന്നവരിലദികവും ചെറുപ്പക്കാരാകും. പിടിയിൽപെടാതിരിക്കാനുള്ള മരണപ്പാച്ചിലിൽ ഇവർ അപകടത്തിൽപ്പെടുന്നതും പതിവാണ്. ഇങ്ങനെ ഉണ്ടാകുന്ന അപകടത്തിൽപ്പെട്ട് അകാലമൃത്യു പ്രാപിക്കുന്നവരെക്കുറിച്ചുള്ള ദാരുണകഥകൾ മിക്കവാറും എല്ലാ ആഴ്ചയിലും മാദ്ധ്യമങ്ങളിൽ കാണാം. സംഭവവുമായി ബന്ധമുള്ള പൊലീസുകാരെ ചിലപ്പോൾ ശിക്ഷാനടപടി എന്ന നിലയിൽ സസ്പെൻഡ് ചെയ്യുകയോ സ്ഥലം മാറ്റുകയോ ചെയ്തെന്നിരിക്കും. ജനരോഷം തണുപ്പിക്കുക എന്ന ഒറ്റലക്ഷ്യമേ ഇത്തരം നടപടികൊണ്ട് ഉദ്ദേശിക്കുന്നുള്ളൂ. ശിക്ഷിക്കപ്പെട്ടവരെല്ലാം അദികദിവസം കഴിയും മുമ്പേ സർവീസിൽ മടങ്ങി എത്തുകയും ചെയ്യും. ഏതൊരു സർക്കാരും ഏറ്റവുമദികം ദുഷ്പ്പേര് സമ്പാദിക്കുന്നത് പൊലീസ് സേനവഴിയാണെന്നതിന് ഉദാഹരണം എത്രവേണമെങ്കിലുമുണ്ട്. പൗരാവകാശങ്ങളുടെ കാവൽ ഭടന്മാരായി ജനങ്ങൾക്കൊപ്പം നിൽക്കേണ്ട പൊലീസ് പൊതു ഇടങ്ങളിൽ അവരുടെ ശത്രുക്കളെ പോലെ പെരുമാറാൻ തുടങ്ങിയാൽ പ്രതിക്കൂട്ടിലാകുന്നതും അവമതി നേരിടേണ്ടിവരുന്നതും അദികാരത്തിലിരിക്കുന്ന സർക്കാരാകും. വാഹനപരിശോധനയ്ക്കിടയിൽ ഒരുവിധ അതിക്രമവും പാടില്ലെന്നും മര്യാദയോടുകൂടി മാത്രമേ പൊതുജനങ്ങളുമായി ഇടപെടാവൂ എന്നും മുഖ്യമന്ത്രി പലയാവർത്തി പൊലീസ് സേനയ്ക്ക് നിർദ്ദേശം നൽകിയിട്ടുള്ളതാണ്. ഇതിന്റെ അടിസ്ഥാനത്തിൽ വാഹനപരിശോധനയിൽ പാലിക്കേണ്ട മാനദണ്ഡങ്ങൾ സവിസ്തരം പ്രതിപാദിച്ചുകൊണ്ട് ഡി.ജി.പി പലകുറി സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതൊന്നും പോരാതെ ബഹുമാനപ്പെട്ട ഹൈക്കോടതിയും ഇതുമായി ബന്ധപ്പെട്ട് ഉത്തരവുകൾ ഇറക്കിയിട്ടുള്ളതാണ്. പരിശോധനയ്ക്കായി വാഹനങ്ങൾ നിരനിരയായി തടഞ്ഞിടരുതെന്നും പരിശോധനാ ഉദ്യോഗസ്ഥർ വാഹന ഉടമയുടെ അടുത്തുചെന്നുവേണം രേഖകൾ പരിശോദിക്കാനെന്നും പരിശോധന സൗഹൃദപൂർവം വേണമെന്നും മറ്റും അനുശാസിച്ചിട്ടുള്ളതാണ്. എന്നാൽ അദികാരം മുഷ്ക്കോടുകൂടിതന്നെ പ്രദർശിപ്പിക്കാനും പ്രയോഗിക്കാനുമുള്ളതാണെന്ന മൂഢവിശ്വാസത്തിൽ നിന്നു പുറത്തുകടക്കാൻ പൊലീസിന് ഇനിയും കഴഞ്ഞിട്ടില്ല. വാഹനത്തിലുള്ളവർ തന്റെ സവിധത്തിൽ വന്ന് ഓച്ഛാനിച്ച് നിന്നില്ലെങ്കിൽ അനുഭവം പുറത്തുപറയാൻ കൊള്ളാത്ത തരത്തിലായിരിക്കും. പൊതു നിരത്തിലൂടെ വാഹനവുമായി പോകുന്നവരെല്ലാം ശത്രുക്കളെന്ന നിലയിലാകും പലപ്പോഴും പൊലീസിന്റെ പെരുമാറ്റം. വാഹനപരിശോധനയ്ക്കിടെ ഉണ്ടാകാറുള്ള സംഘർഷത്തിനും അതിരുകടന്ന പെരുമാറ്റത്തിനുമെല്ലാം കാരണം പൊലീസിൽ നിന്നുണ്ടാകുന്ന മോശം സമീപനം തന്നെയാണ്. കൈകാണിച്ചിട്ടും നിറുത്താതെ പോകുന്ന വാഹനത്തെ പിന്തുടർന്നു പിടികൂടേണ്ട കാര്യമില്ല. ആളെ കണ്ടുപിടിച്ചു ശിക്ഷിക്കാനുള്ള സംവിധാനം വേണ്ടത്ര ഉണ്ട്. ആലപ്പുഴ കഞ്ഞിക്കുഴിയിൽ ഇങ്ങനെ വാഹനപരിശോധന നടത്തിയ പൊലീസുകാർ പിന്തുടർന്ന് ജീപ്പ് കുറുകെയിട്ടതിനെ തുടർന്നാണ് ബൈക്കുകൾ കൂട്ടിയിടിച്ച് വീട്ടമ്മയും യുവാവും റോഡിൽ തലയടിച്ചുവീണ് മരിച്ചത്. സമാനമായ അപകടമരണങ്ങൾ സമീപകാലത്ത് വേറെയും ഉണ്ടായിട്ടുണ്ട്. മലപ്പുറത്ത് ഗവർണർക്ക് വഴിയൊരുക്കുന്നതിനിടെ വയോദികനായ മുൻ സ്റ്റേഷൻ മാസ്റ്ററെ ഡ്യൂട്ടിക്കു നിന്ന പൊലീസുകാരൻ മുഖത്തടിച്ചു പരിക്കേല്പിച്ച സംഭവത്തിനു പിന്നിലും പൊലീസിന്റെ അമിതാദികാര പ്രമത്തതയാണ് കാണാനാവുക. വി.ഐ.പി സുരക്ഷയുടെ പേരിൽ പൊലീസ് കാട്ടിക്കൂട്ടുന്ന പേക്കൂത്തുകൾ പലപ്പോഴും അരോചകമെന്നു മാത്രമല്ല ജനാദിപത്യ സങ്കല്പത്തിനുതന്നെ നിരക്കാത്തതുമാണ്. അയിത്തം നിലവിലുണ്ടായിരുന്ന ഭൂതകാലത്തെയാണ് ഇതൊക്കെ ഓർമ്മിപ്പിക്കുന്നത്.
പൊതുജനങ്ങളോടു നിലവിട്ടു പെരുമാറുന്ന പൊലീസുകാർ ദയാരഹിതമായി ശിക്ഷിക്കപ്പെടുമെന്നു വന്നാലേ ഇത്തരം അതിക്രമങ്ങൾക്ക് കുറവുണ്ടാവുകയുള്ളൂ. സ്വാതന്ത്ര്യം ലഭിച്ച് ഏഴു പതിറ്റാണ്ടുകഴിഞ്ഞിട്ടും കാക്കിയിട്ടവരെ കണ്ടാൽ ജനങ്ങൾ പേടിച്ച് ഒളിക്കണമെന്നുവരുന്നത് പൗരാവകാശങ്ങളെക്കുറിച്ചുള്ള അജ്ഞത നിലനിൽക്കുന്നതുകൊണ്ടുകൂടിയാണ്. സംസ്കാരശൂന്യരാകാതെ തന്നെ പൊലീസിന് അവരുടെ കർത്തവ്യനിർവഹണം ഭംഗിയായി നടത്താനാകും. അതിനുള്ള പരിശീലനം കൂടി അവർക്ക് നൽകേണ്ടിയിരിക്കുന്നു.
കടപ്പാട് :കേരള കൗമുദി